Saturday, August 22, 2009

സി.പി.എമ്മിന്റെ ഫാഷിസ്റ്റ് തേര്‍വാഴ്ച അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: മേപ്പയൂര്‍ ഹൈസ്‌കൂളിലെ യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം അഴിച്ചുവിട്ട അക്രമത്തിലും പോലിസിന്റെ പക്ഷപാതപരമായ നടപടികളിലും പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് പ്രതിഷേധിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പേരാമ്പ്ര ഡിവിഷന്‍ പ്രസിഡന്റ് ഇസ്മയില്‍ കമ്മനയെ ആശുപത്രിയിലും റിമാന്റിലായവരെ ജയിലിലും സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം പ്രതിഷേധമറിയിച്ചത്. സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ 20ല്‍ 14 സീറ്റുകളിലും വിജയിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍നടത്തിയ ആഹ്ലാദ പ്രകടനത്തിനു നേരെയുണ്ടായഅക്രമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് നോക്കി നില്‍ക്കെ സി.പി.എം അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധ പ്രകടനം സമാധാനപരമായി പിരിഞ്ഞതിനു ശേഷം പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ബലപ്രയോഗം നടത്തുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കള്ളക്കേസെടുക്കുകയുമാണുണ്ടായത്. ഇത് ജനാധിപത്യാവകാശങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്രാമങ്ങളിലും സ്‌കൂള്‍ തിരഞ്ഞെടുപ്പിലും മറ്റാരെയും മല്‍സരിക്കാനനുവദിക്കാത്ത ഫാഷിസ്റ്റ് ശൈലിയാണ് ഇപ്പോഴും തുടരുന്നത്. കുത്തക നിലനിര്‍ത്തിപ്പോന്ന സ്‌കൂളുകളില്‍ എസ്.എഫ്.ഐ സംഘടനകള്‍ക്കു നേരിട്ട തിരിച്ചടിക്ക് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിച്ച് പകവീട്ടാനാണ് സി.പി.എം ശ്രമിക്കുന്നത്. നഷ്ടപ്പെട്ട ജനപിന്തുണ അക്രമത്തിലൂടെ തിരിച്ചുപിടിക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹമാണ്.അധികാരത്തിന്റെ തണലിലോ തണ്ടു ബലത്തിലോ അല്ല പോപുലര്‍ഫ്രണ്ടും കാംപസ്ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത്. ഒരു അധികാര കേന്ദ്രത്തിന്റെയും പിന്‍ബലമില്ലാതെ ജനാധിപത്യ പരമായി തന്നെ സി.പി.എമ്മിന്റെ ഏകാധിപത്യത്തെയും എസ്.എഫ്.ഐയുടെ ഗുണ്ടാ രാഷ്ട്രീയത്തെയും ഈ പ്രസ്ഥാനങ്ങള്‍ക്ക് ചെറുത്തു പരാജയപ്പെടുത്താനാവും. പോലിസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുന്ന രീതിയില്‍ പോപുലര്‍ ഫ്രണ്ടിനെയോ കാംപസ് ഫ്രണ്ടിനെയോ ഒതുക്കാമെന്ന് സി.പി.എം വ്യാമോഹിക്കരുത്. മുഖം നോക്കാതെ നിയമം നടപ്പാക്കേണ്ട പോലിസ് സി.പി.എമ്മിന്റെ ആജ്ഞകള്‍ക്കു വഴങ്ങി പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

0 comments:

Post a Comment