Wednesday, April 29, 2009

ഗുജറാത്ത്‌: സുപ്രിംകോടതി ഉത്തരവ്‌ സ്വാഗതം ചെയ്യുന്നു- പോപുലര്‍ ഫ്രണ്ട്‌

ബാംഗ്ലൂര്‍: 2002ലെ ഗുജറാത്ത്‌ കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും കൂട്ടാളികള്‍ക്കുമുള്ള പങ്ക്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തോട്‌ ആവശ്യപ്പെട്ട സുപ്രിംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന്‌ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ജനറല്‍ സെക്രട്ടറി കെ എം ശരീഫ്‌ പ്രസ്‌താവിച്ചു.

സംസ്ഥാന ഭരണസംവിധാനത്തെ നിയന്ത്രിക്കുകയും ഭരണകൂടസംരക്ഷണത്തില്‍ കഴിയുകയും ചെയ്യുന്ന കലാപത്തിനുത്തരവാദികളായവരുടെ മുന്നില്‍, അഭയാര്‍ഥികളായി മാറിയ ഇരകള്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നതാണ്‌ ഉന്നതനീതിപീഠത്തിന്റെ വിധി.

മോഡി സര്‍ക്കാരിലെ മന്ത്രി മായാ കോഡ്‌നാനിയുടെ അറസ്‌റ്റിന്‌ ഏതാനും ദിവസങ്ങള്‍ക്കു ശേഷമുള്ള സുപ്രിംകോടതിയുടെ ഈ ഇടപെടല്‍ കുറ്റവാളികള്‍ക്ക്‌ എല്ലായ്‌പോഴും നിയമത്തില്‍നിന്ന്‌ രക്ഷപ്പെടാനാവില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്‌.

ജുഡീഷ്യറിയോട്‌ അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ നരേന്ദ്രമോഡിയോട്‌ രാജിവയ്‌ക്കാനാവശ്യപ്പെടാന്‍ ബി.ജെ.പിയോടും പ്രത്യേകിച്ച്‌ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അഡ്വാനിയോടും പോപുലര്‍ ഫ്രണ്ട്‌ ആവശ്യപ്പെട്ടു.
വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 29 ഏപ്രില്‍ 2009 ബുധന്‍ 

Friday, April 24, 2009

ഐ.എന്‍.എല്ലുമായി ചര്‍ച്ച നടത്തും: മുസ്‌്‌ലിം ലീഗ്‌

മുണ്ടക്കയം: ലീഗില്‍ നിന്ന്‌ ചിലര്‍ വിട്ടുനില്‍ക്കുന്നതും മറ്റുള്ളവര്‍ക്കു ചട്ടുകമാവുന്നതിനും പരിഹാരം കാണുന്നതിനായി ഐ.എന്‍.എല്‍ നേതാക്കള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്നു മുസ്‌്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീര്‍ അഭിപ്രായപ്പെട്ടു. മേഖലയിലെ ലീഗ്‌ നേതാക്കളെ കാണാനെത്തിയ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയായ ഇ ടി മുഹമ്മദ്‌ ബഷീര്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.
ആശയവിനിമയത്തിലെ അപാകതയാണു വിട്ടുനില്‍ക്കാന്‍ കാരണം. പൊന്നാനിയിലെ തിരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോള്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയുണ്ടാവും. പൊന്നാനിയില്‍ യു.ഡി.എഫ്‌ വന്‍ ഭൂരിപക്ഷം നേടുമെന്നും മുഹമ്മദ്‌ ബഷീര്‍ അഭിപ്രായപ്പെട്ടു.



വാര്‍ത്താ സ്രോതസ്സ്‌: മലയാള മനോരമ

പോപുലര്‍ ഫ്രണ്ട്‌ നിലപാട്‌ മുസ്‌ലിം രാഷ്ട്രീയഗതി മാറ്റിയെന്ന്‌ പോലിസ്‌ റിപോര്‍ട്ട്‌

പി സി അബ്‌്‌ദുല്ല

കോഴിക്കോട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോപുലര്‍ ഫ്രണ്ട്‌ സ്വീകരിച്ച നിലപാട്‌ സംസ്ഥാനത്തെ മുസ്‌ലിം രാഷ്ട്രീയത്തെ ഏറെ സ്വീധീനിച്ചതായി പോലിസ്‌ റിപോര്‍ട്ട്‌. പൊന്നാനി ഉള്‍പ്പെടെയുള്ള നിര്‍ണായക മണ്ഡലങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റിയതായും റിപോര്‍ട്ട്‌ വ്യക്തമാക്കുന്നു.
ഉത്തരമേഖലാ അഡീഷനല്‍ ഡി.ജി.പി കെ എസ്‌ ജങ്‌പാംഗി ഈ മാസം 21നാണ്‌ ഇതുസംബന്ധിച്ചു സര്‍ക്കാരിന്‌ റിപോര്‍ട്ടയച്ചത്‌. മലബാറിലെ അഞ്ചു ജില്ലകളില്‍ നിന്നുള്ള വിവരങ്ങളാണ്‌ റിപോര്‍ട്ടിലുള്ളത്‌. പോലിസ്‌ സൂപ്രണ്ടുമാരും കോഴിക്കോട്‌ സിറ്റി പോലിസ്‌ കമ്മീഷണറുമാണു സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നുള്ള വിവരങ്ങള്‍ എ.ഡി.ജി.പിക്ക്‌ നല്‍കിയത്‌.
പൊന്നാനിയിലും മലപ്പുറത്തും പോപുലര്‍ ഫ്രണ്ടിന്റെ നിലപാട്‌ മുസ്‌ലിം സമുദായത്തിന്റെ പൊതുനിലപാടായി മാറിയെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ഇടതു സ്വതന്ത്രസ്ഥാനാര്‍ഥിക്കെതിരേ പോപുലര്‍ ഫ്രണ്ട്‌ പരസ്യമായി രംഗത്തുവന്നതു മണ്ഡലത്തില്‍ മുസ്‌ലിം വോട്ടുകളുടെ ഗതിമാറ്റിയെന്നും അബ്‌ദുന്നാസിര്‍ മഅ്‌ദനിയുടെ സ്വീകാര്യതയ്‌ക്കു കോട്ടം തട്ടിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. പൊന്നാനി മണ്ഡലത്തില്‍ പി.ഡി.പിക്ക്‌ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലാണു പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ ഇടതുമുന്നണിക്കെതിരായി മാറിയതെന്നും റിപോര്‍ട്ടിലുണ്ട്‌. പി.ഡി.പിക്ക്‌ നിര്‍ണായക മുന്‍തൂക്കം ലഭിക്കുമെന്നു കരുതിയ പൊന്നാനി നിയോജകമണ്ഡലത്തിലെയും തിരൂര്‍ മണ്ഡലത്തിലെ തീരപ്രദേശങ്ങളെയും തൃത്താല മണ്ഡലത്തിലെ ചില ഭാഗങ്ങളിലെയും ബൂത്തുകളില്‍ പ്രതീക്ഷക്കയ്‌ക്കു വിരുദ്ധമായാണു വോട്ട്‌ മറിഞ്ഞതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ വിലയിരുത്തിയിട്ടുണ്ട്‌. മഅ്‌ദനി ജയിലിലായ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എന്‍.ഡി.എഫ്‌ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മഅ്‌ദനിയുടെ നിലപാടിനെതിരേ രംഗത്തുവന്നതു പി.ഡി.പിക്കും ഇടതുമുന്നണിക്കും പ്രതിരോധിക്കാനായില്ലെന്നും മഅ്‌ദനി-സി.പി.എം കൂട്ടുകെട്ടിനെതിരേ പോപുലര്‍ ഫ്രണ്ട്‌ നടത്തിയ ബൂത്ത്‌തല സ്‌ക്വാഡ്‌ പ്രവര്‍ത്തനം മുസ്‌ലിം വോട്ടര്‍മാരുടെ മനംമാറ്റിെയന്നുമാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
കണ്ണൂര്‍, വടകര മണ്ഡലങ്ങളിലെ ചില പ്രശ്‌നബാധിത ബൂത്തുകളില്‍ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ സര്‍വസന്നാഹങ്ങളുമായി യു.ഡി.എഫിന്‌ വേണ്ടി രംഗത്തിറങ്ങിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. സി.പി.എം ഭൂരിപക്ഷ മേഖലകളില്‍ മുസ്‌ലിം സ്‌ത്രീകളെകൊണ്ട്‌ ഉച്ചയ്‌ക്കു മുമ്പുതന്നെ വോട്ട്‌ ചെയ്യിപ്പിക്കാനും പോളിങ്‌ തീരുന്നതുവരെ ബുത്തുകളുടെ പരിസരങ്ങളില്‍ നിലയുറപ്പിക്കാനും പോപുലര്‍ ഫ്രണ്ട്‌ ജാഗ്രത പുലര്‍ത്തിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
പൊന്നാനി, മലപ്പുറം, കോഴിക്കോട്‌, വടകര മണ്ഡലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി വോട്ടെടുപ്പില്‍ സജീവപങ്കാളിത്തം വഹിച്ചില്ലെന്നാണു റിപോര്‍ട്ട്‌. ജമാഅത്തിനു സ്വാധീനമുള്ള വടകര മണ്ഡലത്തിലെ ചില കേന്ദ്രങ്ങളില്‍ വോട്ട്‌ മരവിപ്പിച്ചുവെന്നും പോലിസ്‌ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 23 ഏപ്രില്‍ 2009 വ്യാഴം

ശ്രീലങ്കന്‍ തമിഴരുടെ സുരക്ഷ ഉറപ്പുവരുത്തണം: പോപുലര്‍ ഫ്രണ്ട്‌

ബാംഗ്ലൂര്‍: ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന വടക്കന്‍ ശ്രീലങ്കയിലെ ആയിരക്കണക്കിനു സിവിലിയന്‍മാരുടെ സ്ഥിതിയില്‍ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നും ദീര്‍ഘകാലമായി തുടരുന്ന യുദ്ധത്തിലെ ഇരകള്‍ക്ക്‌ ഭക്ഷണവും മരുന്നും ലഭ്യമാവുന്നുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും പോപുലര്‍ ഫ്രണ്ട്‌ ആവശ്യപ്പെട്ടു.
നിരപരാധികളായ സിവിലിയന്‍മാരുടെ മേല്‍ സൈന്യമോ പുലികളോ യുദ്ധൈക്കയേറ്റം നടത്തുന്നുണ്ടോ എന്നു വ്യക്തമാക്കാനുതകുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ ലങ്കന്‍ സര്‍ക്കാര്‍ യുദ്ധമേഖലയില്‍ പ്രവേശിപ്പിക്കുന്നില്ല. യുദ്ധമേഖലയിലെ യാഥാര്‍ഥ്യം അറിയാനുള്ള ജനങ്ങളുടെ അവകാശം തടയലും അഭിപ്രായപ്രകടന സ്വാതന്ത്ര്യനിഷേധവുമാണിത്‌.
യുദ്ധമേഖലയിലെ സിവിലിയന്‍മാര്‍ക്ക്‌ അടിയന്തര സഹായം ലഭ്യമാക്കാന്‍ ലങ്കന്‍ സര്‍ക്കാരിനോട്‌ പോപുലര്‍ ഫ്രണ്ട്‌ അഭ്യര്‍ഥിച്ചു. അഭയാര്‍ഥികളുടെ പുനരധിവാസത്തിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിരപരാധികളായ സാധാരണ തമിഴരെ സംരക്ഷിക്കാന്‍ ഇന്ത്യ അടിയന്തരമായി ലങ്കന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പോപുലര്‍ ഫ്രണ്ട്‌ ആവശ്യപ്പെട്ടു.
ശ്രീലങ്കന്‍ തമിഴര്‍ക്ക്‌ ദുരിതാശ്വാസവും സഹായവുമെത്തിക്കാന്‍ തയ്യാറായി തമിഴ്‌നാട്ടിലെ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും മുഴുവന്‍ സാമൂഹിക സംഘടനകളോടും പോപുലര്‍ ഫ്രണ്ട്‌ അഭ്യര്‍ഥിച്ചു.

വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 24 ഏപ്രില്‍ 2009 വെള്ളി