Wednesday, August 3, 2011

മാധ്യമങ്ങളുടെ ഭീകരവേട്ടയ്ക്ക് ഒരു ഇര കൂടി; തസ്ലീം മോചിതനായത് മതിലുകളില്ലാത്ത തടവറയിലേക്ക്

തസ്്‌ലീം മകനോടൊത്ത്‌
കൊച്ചി: ചെയ്യാത്ത കുറ്റത്തിന് 14 ദിവസം തടവിലും പോലിസ് കസ്റ്റഡിയിലുമായി ചോദ്യംചെയ്യലുകള്‍ക്കു വിധേയനായ ശേഷം നിരപരാധിത്വം തെളിയിച്ച് മോചിതനായ തസ്ലീം ചെന്നെത്തിയത് സമൂഹത്തിന്റെ തടവറയിലേക്ക്. കൊടുംഭീകരനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസങ്ങളോളം ആഘോഷിച്ച മാധ്യമങ്ങള്‍ ദുരിതത്തിലാക്കിയത് യുവാവിന്റെയും കുടുംബത്തിന്റെയും ജീവിതം.
കാസര്‍കോഡ് ചെമ്പരിക്ക സ്വദേശി മുത്സിം എന്ന തസ്ലീമി(32)നാണ് ഈ ദുര്‍ഗതി. മയക്കുമരുന്ന്-പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ച് ദുബയ് പോലിസിനു രഹസ്യവിവരം നല്‍കുന്ന ഇന്‍ഫോമറായിരുന്നു തസ്ലിം. പ്രതിമാസം മൂവായിരം ദിര്‍ഹവും കമ്മീഷനുമായിരുന്നു പ്രതിഫലം. വിദേശത്തെത്തി പെണ്‍വാണിഭം നടത്തി വന്‍തുക തട്ടിയെടുക്കുന്ന മലയാളികളെ സംബന്ധിച്ചും തസ്ലീം റിപോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരത്തില്‍ ഏറെ ശത്രുക്കളെ സമ്പാദിക്കാനും തസ്ലീമിന്റെ ജോലി ഇടയാക്കി. സര്‍വീസില്‍ നിന്ന് അവധിയെടുത്ത് ദുബയിലെത്തി പെണ്‍വാണിഭ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട തിരുവനന്തപുരം സ്വദേശിയായ ഒരു സി.ഐ ആണ് തന്നെ തീവ്രവാദബന്ധമാരോപിച്ച് കുടുക്കിയതെന്ന് തസ്ലീം പറയുന്നു.
കഴിഞ്ഞ 5ന് ഇന്റര്‍പോളിന്റെ സഹായത്തോടെ തസ്ലീമിനെ അറസ്റ്റ് ചെയ്ത് മുംബൈ വഴി കേരളത്തിലെത്തിച്ചു. 7നു തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ കശ്മീരിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നയാള്‍, കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടെന്ന് പോലിസ് പറയുന്ന മുഹമ്മദ് യാസീന്‍ എന്ന വര്‍ഗീസ് ജോസഫിന്റെ കൂട്ടാളി, നിരവധി തീവ്രവാദപ്രവര്‍ത്തനങ്ങളിലെ മുഖ്യകണ്ണി, അഫ്ഗാനിസ്താന്‍, മലേസ്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ സംഘടനകളുമായി ബന്ധം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരേ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
റോ, ഐ.ബി, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികള്‍ ചോദ്യം ചെയ്തുവെങ്കിലും നിരപരാധിയെന്നു കണ്െടത്തി 19ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. എന്നാല്‍, പുറത്തിറങ്ങിയ തസ്ലീമിനെ കണ്ട് എല്ലാവരും വഴിമാറി. ബന്ധുക്കളും നാട്ടുകാരും അകറ്റിനിര്‍ത്തി. ജയിലിനു പുറത്ത് മതിലുകളില്ലാത്ത തടവറയിലേക്കായിരുന്നു താന്‍ മോചിപ്പിക്കപ്പെട്ടതെന്ന് യുവാവ് തിരിച്ചറിഞ്ഞു. കൊടുംഭീകരനാക്കി ദിവസങ്ങളോളം ദൃശ്യ-ശ്രാവ്യമാധ്യമങ്ങളുടെ വേട്ടയാടലുകള്‍ക്കിരയായ താന്‍ നിരപരാധിയായി ജയില്‍മോചിതനായ വിവരം ആരും റിപോര്‍ട്ട് ചെയ്തില്ലെന്നും തസ്ലീം പറഞ്ഞു.
മാധ്യമങ്ങളാണ് തന്റെ ജീവിതം ഇത്തരത്തില്‍ ദുരന്തമാക്കി മാറ്റിയതെന്നും മാധ്യമങ്ങള്‍ക്കു മാത്രമേ സത്യം പുറത്തുകൊണ്ടുവന്ന് സമൂഹത്തിന്റെ ഭ്രഷ്ടില്‍ നിന്ന് തന്നെ മോചിപ്പിക്കാനാവുകയുള്ളൂ എന്നും തസ്ലീം വ്യക്തമാക്കി. ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം പോറ്റാന്‍ ഇനിയും വിദേശത്തെത്തി ജോലി തുടരണമെന്നാണ് തസ്ലീമിന്റെ ആഗ്രഹം.