Tuesday, May 5, 2009

സ്ഥാനാര്‍ഥിപ്പട്ടിക: മുസ്‌ലിം പ്രാതിനിധ്യം പാലിച്ചത്‌ ബി.എസ്‌.പിയും എസ്‌.പിയും

ന്യൂഡല്‍ഹി: 15ാം ലോക്‌സഭാ സ്ഥാനാര്‍ഥികളില്‍ ന്യൂനപക്ഷപ്രാതിനിധ്യം പാലിച്ചത്‌ മായാവതിയുടെ ബി.എസ്‌.പിയും മുലായംസിങിന്റെ എസ്‌.പിയും മാത്രം. നാളിതുവരെ ന്യൂനപക്ഷങ്ങളുടെ പിന്തുണകൊണ്ടുമാത്രം കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ്‌, 13 ശതമാനം വരുന്ന ന്യൂനപക്ഷസമുദായത്തിനു നീക്കിവച്ചതാവട്ടെ 5.5 ശതമാനം സീറ്റുകള്‍.
മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി എഴുപതോളം മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്ക്‌ ടിക്കറ്റ്‌ നല്‍കിയപ്പോള്‍ 180ഓളം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സമാജ്‌വാദിപാര്‍ട്ടി(എസ്‌.പി)യുടെ സ്ഥാനാര്‍ഥികളില്‍ മുപ്പത്തഞ്ചോളം ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ളവരാണ്‌. ആകെ സ്ഥാനാര്‍ഥികളുടെ 13 ശതമാനം ബി.എസ്‌.പി ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചപ്പോള്‍ എസ്‌.പി 19.4 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കു നീക്കിവച്ചു. മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ മതേര-ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിയും എസ്‌.പി തന്നെയാണ്‌.
നാനൂറില്‍ അധികം മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളില്‍ 25നു താഴെ മാത്രമാണ്‌ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍. തൊണ്ണൂറോളം സീറ്റുകളില്‍ മല്‍സരിക്കുന്ന സി.പി.എം പട്ടികയില്‍ ഒമ്പതുപേര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്‌. എസ്‌.പിയുടെയും ബി.എസ്‌.പിയുടെയും ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശില്‍ തന്നെയാണ്‌ ഇരു പാര്‍ട്ടികളും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്‌. രാജ്യത്തു കൂടുതല്‍ മണ്ഡലങ്ങളുള്ള ഈ സംസ്ഥാനത്ത്‌ ബി.എസ്‌.പി ടിക്കറ്റില്‍ 13 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ എസ്‌.പിയുടെ ലിസ്റ്റില്‍ 12 മുസ്‌ലിംകളുണ്ട്‌. (സംസ്ഥാനത്തെ 78 മണ്ഡലങ്ങളിലും ബി.എസ്‌.പി തനിച്ചു മല്‍സരിക്കുമ്പോള്‍ എസ്‌.പി 73 മണ്ഡലങ്ങളിലാണു മല്‍സരിക്കുന്നത്‌).
മഹാരാഷ്ട്രയിലെ 10 എസ്‌.പി സ്ഥാനാര്‍ഥികളില്‍ ആറും ഡല്‍ഹിയിലെ ഏഴില്‍ മൂന്നും പേര്‍ ന്യൂനപക്ഷവിഭാഗക്കാരാണ്‌. കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബി.എസ്‌.പി ലിസ്റ്റില്‍ ആറുപേര്‍ മുസ്‌ലിം പ്രതിനിധികളാണ്‌.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ്‌ മുസ്‌ലിംകള്‍ക്കു പ്രാതിനിധ്യം നല്‍കിയില്ലെന്നാരോപിച്ച്‌ ഉലമാ കൗണ്‍സിലടക്കമുള്ള വിവിധ മുസ്‌ലിം സംഘടനകള്‍ നേരത്തേ ബി.എസ്‌.പിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്‌ ബാനറില്‍ ഇരുപത്തഞ്ചോളം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമ്പോള്‍ റായ്‌ഗഡില്‍ നിന്നു മാറ്റുരയ്‌ക്കുന്ന കേന്ദ്രമന്ത്രി എ ആര്‍ ആന്തുലെ മാത്രമാണ്‌ മുസ്‌ലിം പ്രതിനിധി. അതേസമയം, തലസ്ഥാനത്ത്‌ ഒരാള്‍പോലുമില്ല.
ഡല്‍ഹിയിലെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ 22 ശതമാനവും ചാന്ദ്‌നിചൗക്കില്‍ 17 ശതമാനവുമാണ്‌ മുസ്‌ലിം ജനസംഖ്യ. എന്നാല്‍, 1951 മുതല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ ലിസ്റ്റില്‍ സ്ഥാനംപിടിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. ബി.ജെ.പി പോലും രണ്ടുതവണ ഈ മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധിയെ മല്‍സരിപ്പിച്ചിട്ടുണ്ട്‌.
വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 6 മെയ്‌ 2009 ബുധന്‍ 

0 comments:

Post a Comment