Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Thursday, July 30, 2009

പിന്നാക്ക രാഷ്ട്രീയത്തിന്‌ പുതിയ ഉണര്‍വ്‌ നല്‍കി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ശ്രമഫലമായി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ എന്ന പേരില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി നിലവില്‍വന്നതോടെ ന്യൂനപക്ഷ, പിന്നാക്ക രാഷ്ട്രീയ ശാക്തീകരണത്തിനായി ദക്ഷിണേന്ത്യയില്‍ നിന്നു രൂപംകൊണ്ടത്‌ അത്യപൂര്‍വമായ മുന്നേറ്റം. പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ നേതാക്കള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ള നേതാക്കളുമായും ജനങ്ങളുമായും നടത്തിയ നിരന്തര ആശയവിനിമയത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപംകൊള്ളുന്നത്‌. ജനകീയാടിത്തറയില്ലാതെ തിരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യമിട്ട്‌ ഉത്തരേന്ത്യയില്‍ രൂപംകൊള്ളുകയും തിരഞ്ഞെടുപ്പിനു ശേഷം കാണാതാവുകയും ചെയ്യുന്ന പതിവു മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്‌തമായി പോപുലര്‍ ഫ്രണ്ടിന്‌ ഉത്തരേന്ത്യയിലും മറ്റുമുള്ള ജനകീയാടിത്തറയുടെ അടിസ്ഥാനത്തിലാണു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപംകൊണ്ടിരിക്കുന്നത്‌. എല്ലാ ജാതിമത വിഭാഗക്കാരെയും ഉള്‍ക്കൊള്ളാവുന്നവിധം പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടതായി പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യയിലാകമാനം 80,000 കാഡറുകള്‍ തങ്ങള്‍ക്കുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. ഒക്‌ടോബര്‍ 18നു ഡല്‍ഹിയില്‍ നടത്തുന്ന ദേശീയ പ്രതിനിധിസമ്മേളനത്തിനു മുമ്പ്‌ ഇതു രണ്ടുലക്ഷമാക്കാനാണു നേതാക്കള്‍ ലക്ഷ്യമിടുന്നത്‌. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്‌. ഇതു ലക്ഷ്യംകണ്ടാല്‍ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള, മുസ്‌ലിം നേതൃത്വത്തിലുള്ള ആദ്യ ദേശീയ പാര്‍ട്ടിയാവും സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി. നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്‌തമായി മുതലാളിത്തത്തെ സഹായിക്കുന്ന മൂലധനകേന്ദ്രീകൃതമായ വികസന സങ്കല്‍പ്പങ്ങളെ ചോദ്യംചെയ്യുന്ന നിലപാടുകളാണു സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കുള്ളതെന്നു പാര്‍ട്ടി വക്താവ്‌ പ്രഫ. പി കോയ പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിക്കുന്ന വികസന കാഴ്‌ചപ്പാടുകളല്ല തങ്ങള്‍ക്കുള്ളതെന്നു നേതാക്കള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങളില്‍ കാഡര്‍ ബില്‍ഡിങിന്‌ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു തങ്ങള്‍ നടത്തുന്നതെന്നു പാര്‍ട്ടി അധ്യക്ഷന്‍ ഇ അബൂബക്കര്‍ പറയുന്നു. പൊതുരംഗത്തും മാധ്യമങ്ങളിലും തിളങ്ങിനില്‍ക്കുന്ന പല നേതാക്കളും പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറായിരുന്നുവെങ്കിലും സാധാരണക്കാര്‍ക്ക്‌ അവസരം നല്‍കുന്ന സമീപനമാണു പാര്‍ട്ടി രൂപീകരണത്തില്‍ കൈക്കൊണ്ടിരിക്കുന്നത്‌. നേതാക്കളെയല്ല, അണികളെയാണു തങ്ങള്‍ വാര്‍ത്തെടുക്കുന്നതെന്നും ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നയങ്ങളായിരിക്കും പിന്തുടരുകയെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന്റെ ഓരോ ഘട്ടത്തിലും ഈ ലക്ഷ്യത്തിലേക്കുള്ള നയങ്ങളാണു രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്‌. തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുമെങ്കിലും അക്കാര്യത്തില്‍ ധൃതികാണിക്കില്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുന്നണികള്‍ക്കോ പാര്‍ട്ടികള്‍ക്കോ പിന്തുണ നല്‍കുന്ന കാര്യത്തിലും ധൃതിപിടിച്ച നിലപാടില്ല. മാധ്യമങ്ങളിലല്ല, ജനങ്ങള്‍ക്കിടയിലാണു പാര്‍ട്ടി നിറഞ്ഞുനില്‍ക്കുകയെന്നു നേതാക്കള്‍ വ്യക്തമാക്കി.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കുള്ള വേരുകള്‍ അതിന്റെ ദേശീയ ഭാരവാഹികളുടെ നിരയില്‍ത്തന്നെ പ്രകടമാണ്‌. കേരളത്തില്‍ നിന്നുള്ള ഇ അബൂബക്കറാണു പ്രസിഡന്റ്‌. വൈസ്‌ പ്രസിഡന്റ്‌ അഡ്വ. സാജിദ്‌ സിദ്ദീഖി മധ്യപ്രദേശ്‌ സ്വദേശിയാണ്‌. കേരളത്തില്‍ നിന്നുള്ള എ സഈദ്‌, മൊയ്‌തീന്‍കുട്ടി ഫൈസി എന്നിവരും ദേശീയ സമിതിയിലുള്ളപ്പോള്‍ മുഹമ്മദ്‌ ഉമര്‍ഖാന്‍ (പശ്ചിമബംഗാള്‍), സി ആര്‍ ഇംതിഹാസ്‌ (കര്‍ണാടക), ഫൗസിയ കബീര്‍ (തമിഴ്‌നാട്‌), ഇസ്‌ലാമുദ്ദീന്‍ ഖുറേശി (ഹരിയാന) എന്നിവരാണു മറ്റു ഭാരവാഹികള്‍. വലിയൊരു വിഭാഗം ജനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന കേരളം, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പുതിയ പാര്‍ട്ടിയുടെ രംഗപ്രവേശം നിലവിലെ പാര്‍ട്ടികളെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌. കേരളത്തിലും ബംഗാളിലും മുസ്‌ലിം വോട്ട്‌ ബാങ്കിന്റെ നല്ലൊരു ശതമാനം കൈവശംവയ്‌ക്കുന്ന സി.പി.എം പോലുള്ള പാര്‍ട്ടികളെ സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പിറവി ബാധിക്കുമെന്നാണ്‌ വിലയിരുത്തല്‍.
ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, മഹരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്യമായി രാഷ്ട്രീയബോധമില്ലാത്ത എന്നാല്‍, തരംഗങ്ങള്‍ക്കു പിന്നാലെപ്പോവുന്ന പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാന്‍ കഴിയുമെന്നാണു നേതൃത്വം കണക്കുകൂട്ടുന്നത്‌.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യ നീതി, തുല്യ അവസരം, തുല്യ സ്വാതന്ത്ര്യം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക, പൗരാവകാശം ഉറപ്പുവരുത്തുന്നതിനുള്ള ജനാധിപത്യ പോരാട്ടത്തിനു ജനങ്ങളെ അണിനിരത്തുക, ഭയത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും മോചനം, പരിസ്ഥിതി സൗഹൃദപരമായ വികസനം, പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്ക്‌ മാന്യതയും സുരക്ഷയും, ദേശത്തിന്റെ ഏകത്വവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കുക, പാര്‍ട്ടികളെയും സമൂഹത്തെയും ജനാധിപത്യവല്‍ക്കരിക്കുക, മനുഷ്യാവകാശവും നിയമപരിപാലനവും ഉറപ്പുവരുത്തുക, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക്‌ ക്ഷേമവും പുരോഗതിയും കൈവരുത്തുക, പിന്നാക്കവിഭാഗങ്ങള്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ എന്നിവരുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുക, ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും ശാക്തീകരണം, ക്ലേശമനുഭവിക്കുന്നവരോടു സാഹോദര്യം തുടങ്ങിയവയാണു മുദ്രാവാക്യങ്ങള്‍.
വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 31 ജൂലൈ 2009 വെള്ളി

Friday, July 10, 2009

മൈസൂര്‍ സംഭവത്തിനു പിന്നില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഫാഷിസ്റ്റ്‌ അജണ്ട

മൈസൂര്‍: മൈസൂരിലെ ഹലീമ സാദിയ പള്ളിയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ പന്നികളുടെ ജഡം കൊണ്ടിട്ടതുമായി ബന്ധപ്പെട്ടു മൈസൂരിലുണ്ടായ സംഘര്‍ഷം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഫാഷിസ്റ്റ്‌ അജണ്ടയുടെ ഭാഗമാണെന്നു വ്യക്തമാവുന്നു.
യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മംഗലാപുരത്ത്‌ ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ദക്ഷിണ കന്നട ജില്ലകളില്‍ മുസ്‌ലിംകള്‍ക്കെതിരേയും നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണു കഴിഞ്ഞ ദിവസങ്ങളില്‍ മൈസൂരില്‍ അരങ്ങേറിയത്‌.
ആരാധനാലയം അശുദ്ധമാക്കിയ വാര്‍ത്തയറിഞ്ഞ്‌ പ്രകോപിതരായ നാട്ടുകാരെ ശാന്തരാക്കി തിരിച്ചയച്ചത്‌ പ്രദേശത്തെ പോപുലര്‍ ഫ്രണ്ട്‌ നേതാക്കളും പ്രവര്‍ത്തകരുമാണ്‌. വിറളിപൂണ്ട സംഘപരിവാര പ്രവര്‍ത്തകര്‍ മുസ്‌ലിം യുവാക്കളെ ഏകപക്ഷീയമായി ആക്രമിക്കുന്ന കാഴ്‌ചയായിരുന്നു പിന്നീട്‌.
ആന്ധ്രപ്രദേശുകാരനായ തിരുപ്പതിയെ കൊന്നത്‌ സംഘപരിവാര അക്രമികളായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഇദ്ദേഹം മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകം.
എന്നാല്‍, സംഘര്‍ഷവേളയിലുടനീളം ജില്ലാ അധികൃതരുടെയും പോലിസിന്റെയും ഒപ്പംനിന്നു സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു പോപുലര്‍ ഫ്രണ്ട്‌ നേതാക്കള്‍. സമാധാനം പുനസ്ഥാപിക്കാന്‍ പോപുലര്‍ ഫ്രണ്ട്‌ നടത്തിയ ശ്രമങ്ങളെ ജില്ലാ പോലിസ്‌ കമ്മീഷണര്‍ തന്നെ പ്രശംസിക്കുകയുണ്ടായി.
എന്നാല്‍, ഹിന്ദുത്വ പക്ഷപാതിത്വത്തിനു പേരുകേട്ട സംസ്ഥാന ആഭ്യന്തരമന്ത്രി വി എസ്‌ ആചാര്യ മൈസൂരിലെത്തിയതോടെ എല്ലാം കീഴ്‌മേല്‍ മറിയുകയായിരുന്നു. പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്‌ഡ്‌ ചെയ്‌ത പോലിസ്‌ പലരേയും അറസ്‌റ്റ്‌ ചെയ്‌തു. ആഭ്യന്തരമന്ത്രിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമാണെന്നും അറസ്‌റ്റ്‌ വരിക്കണമെന്നും ജില്ലാ പോലിസ്‌ കമ്മീഷണര്‍ നേരിട്ടു വിളിച്ച്‌ പോപുലര്‍ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റിനോട്‌ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി.
പള്ളി മലിനപ്പെടുത്തി സംഘര്‍ഷത്തിനു തുടക്കം കുറിച്ചവരെ പിടികൂടുന്നതിനു പകരം നിരപരാധികളെ അറസ്റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു പോപുലര്‍ ഫ്രണ്ട്‌ മൈസൂരില്‍ ജയില്‍ നിറയ്‌ക്കല്‍സമരം നടത്തിയത്‌. ഫൗണ്ടന്‍ സര്‍ക്കിളില്‍ പ്രകോപനമൊന്നുമില്ലാതെ സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ്‌ ക്രൂരമായ അക്രമമഴിച്ചുവിടുകയായിരുന്നു. 



വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 11 ജൂലൈ 2009 ശനി

Thursday, June 25, 2009

ഹര്‍മദ്‌ വാഹിനി അഥവാ സി.പി.എം മാഫിയ

(ലാല്‍ഗഡ്‌: കഥയറിയാതെ ആട്ടംകാണുമ്പോള്‍- 2)

സി പി കരീം

അതിക്രമങ്ങളുടെ അടയാളങ്ങളായ പോലിസ്‌ ജീപ്പും ഹര്‍മദ്‌ വാഹിനിക്കാരുടെ മോട്ടോര്‍ ബൈക്കും പ്രതിരോധിക്കാന്‍ റോഡുകളില്‍ അവര്‍ കിടങ്ങുകള്‍ കീറി. പിന്നീടങ്ങോട്ട്‌ പോലിസുകാര്‍ ഇവിടേക്കു പ്രവേശിച്ചിട്ടില്ല. ജനകീയപ്രക്ഷോഭം വെസ്‌റ്റ്‌ മിഡ്‌നാപ്പൂരില്‍ നിന്നു സമീപജില്ലകളായ പുരുലിയയിലേക്കും ബാങ്കുറയിലേക്കും തീപോലെ പടര്‍ന്നുപിടിച്ചു.

പ്രക്ഷോഭകര്‍ സര്‍ക്കാരിനു മുന്നില്‍ വച്ച ആവശ്യങ്ങള്‍ ലളിതമായിരുന്നു: പോലിസ്‌ സൂപ്രണ്ട്‌ രാജേഷ്‌ സിങ്‌ ലാല്‍ഗഡില്‍ വന്ന്‌ തങ്ങള്‍ ചെയ്‌ത അതിക്രമങ്ങള്‍ക്കു ജനങ്ങളോടു മാപ്പുപറയണം, മര്‍ദ്ദനത്തിനിരയായവര്‍ക്കു നഷ്ടപരിഹാരം നല്‍കണം, ആദിവാസികള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കണം. എന്നാല്‍, ഇവയൊന്നും അംഗീകരിക്കാന്‍ പോലിസോ അധികാരികളോ തയ്യാറായില്ല.

പ്രക്ഷോഭം ശക്തമാക്കിയ ആദിവാസികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാംഗഡ്‌, ബെരാതിക്‌രി, ധര്‍മപൂര്‍, കൈമ തുടങ്ങിയ പ്രദേശങ്ങളിലെ പോലിസ്‌ സ്‌റ്റേഷനുകളും സി.ആര്‍.പി.എഫ്‌ ക്യാംപുകളും ഒഴിപ്പിച്ചു. കണ്ടാപഹാലിയില്‍ സ്വന്തമായി ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ച്‌ ജനങ്ങള്‍ക്കു സൗജന്യമായി ചികില്‍സാ സംവിധാനമൊരുക്കി. ജലസേചനത്തിന്‌ കനാലുകള്‍ കീറി, റോഡുകള്‍ വെട്ടിയുണ്ടാക്കി.

സര്‍ക്കാരിന്റെ സഹായമില്ലാതെ അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന്‌ കമ്മിറ്റി കണ്‍വീനര്‍ ഛത്രധര്‍ മഹാതോവിന്റെ മറുപടി, 32 വര്‍ഷമായി ലഭിക്കാത്ത വികസനം ഇനി ജനങ്ങള്‍ക്കു വേണ്ട എന്നായിരുന്നു. കഴിഞ്ഞ ഏഴുമാസമായി സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നുവെന്നതാണ്‌ ഏറ്റവും വലിയ കാര്യമെന്ന്‌ അന്നു മരച്ചുവട്ടില്‍ കൂടിനിന്നവരും പറഞ്ഞു. ഓരോ ഗ്രാമത്തില്‍ നിന്നുള്ള അഞ്ചുവീതം പുരുഷന്മാരും സ്‌ത്രീകളുമടങ്ങിയ പ്രതിനിധികള്‍ ചേര്‍ന്നതായിരുന്നു ജനകീയ കമ്മിറ്റി. അവര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയും ക്രമസമാധാനം ഉറപ്പുവരുത്തുകയും ചെയ്‌തു. യുവാക്കളും യുവതികളുമായിരുന്നു നേതൃത്വത്തില്‍ മുന്‍നിരയിലുണ്ടായിരുന്നത്‌.

മാവോവാദികള്‍ പാവം ആദിവാസികളെ വഴിപിഴപ്പിക്കുന്നുവെന്നാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചുപറയുന്നത്‌. സത്യത്തില്‍ സംഭവിച്ചത്‌, തികച്ചും ജനകീയപ്രാതിനിധ്യത്തോടെ മൂന്നിലേറെ ജില്ലകളില്‍ ശക്തമായിവരുകയായിരുന്ന ജനകീയപ്രക്ഷോഭത്തെ മാവോവാദികള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നു. സി.പി.എം ശക്തികേന്ദ്രങ്ങളിലേക്ക്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനം വ്യാപിച്ചതാണ്‌ സൈനിക നടപടിയിലേക്കെത്തിച്ച പുതിയ സംഭവവികാസങ്ങള്‍ക്കു വഴിമരുന്നിട്ടത്‌.

ധര്‍മപൂരില്‍ കഴിഞ്ഞയാഴ്‌ച നടന്ന ജനകീയ റാലിക്കു നേരെ ഹര്‍മദ്‌ വാഹിനിക്കാര്‍ നിറയൊഴിച്ചതോടെ സി.പി.എം ഓഫിസുകളും നേതാക്കളുടെ വീടുകളും കത്തിക്കുന്നതിലേക്ക്‌ കാര്യങ്ങളെത്തുകയായിരുന്നു. എന്നാല്‍, ഇതു മുതലെടുത്ത മാവോവാദികള്‍ സി.പി.എം നേതാക്കളെ വകവരുത്താന്‍ തുടങ്ങിയതോടെ, അതിന്റെ മറപിടിച്ച്‌ അധികൃതര്‍ സൈനികനടപടി തുടങ്ങുകയും ചെയ്‌തു.

പഞ്ചായത്ത്‌ ഓഫിസുകളും ഔദ്യോഗികവാഹനങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സായുധരായ ഹര്‍മദ്‌ വാഹിനിക്കാരെ പോലിസിന്‌ പിന്തുണയ്‌ക്കാമെങ്കില്‍ അക്രമികളെ ചെറുക്കാന്‍ മാവോവാദികളെ കൂടെ കൂട്ടിയതില്‍ എന്താണു തെറ്റെന്നാണ്‌ ആദിവാസികളുടെ ചോദ്യം.

മാവോവാദി ഭീകരതയില്‍ നിന്നു നാടിനെ രക്ഷിക്കാനെന്നപേരില്‍ കോബ്രാ ബറ്റാലിയനെയും സി.ആര്‍.പി.എഫിനെയും മുന്‍നിര്‍ത്തി പോലിസ്‌ നടത്തുന്ന `ഓപറേഷന്‍ ലാല്‍ഗഡി'നെ അകമഴിഞ്ഞു പ്രോല്‍സാഹിപ്പിക്കുന്നവര്‍ കഥയറിയാതെയാണ്‌ ആട്ടംകാണുന്നത്‌. കാലങ്ങളായി ഭരണകൂടവും പോലിസും ഭരണപാര്‍ട്ടിക്കാരും ചെയ്‌തുകൂട്ടിയ അതിക്രമങ്ങള്‍ക്കെതിരേ തികച്ചും ജനാധിപത്യപരവും സമാധാനപരവുമായി പ്രക്ഷോഭം നടത്തുന്ന ലക്ഷക്കണക്കിന്‌ ആദിവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ അനുരഞ്‌ജനമാര്‍ഗം സ്വീകരിക്കുന്നതിനു പകരം അവരെ അടിച്ചമര്‍ത്താന്‍ ആയുധങ്ങളുമായി സേനയെ അയച്ച നടപടി കൂടുതല്‍ ഹിംസാത്മകമായ മാര്‍ഗങ്ങളിലേക്കു ജനങ്ങളെ തള്ളിവിടാനേ വഴിയൊരുക്കൂ എന്ന കാര്യത്തില്‍ സംശയമില്ല. തങ്ങള്‍ കാണിച്ച നെറികേടുകള്‍ അന്യവല്‍ക്കരിച്ച ആദിവാസിമനസ്സുകള്‍ കീഴ്‌പ്പെടുത്തുന്നതിനു ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തയ്യാറാവാതെ പോലിസ്‌ സ്‌റ്റേഷനുകള്‍ തിരിച്ചുപിടിക്കുന്നതില്‍ വിജയം കണ്ടെത്തുന്ന അധികൃതരുടെ നടപടി മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങളാണു വിളിച്ചുവരുത്തുക.

വളരെ യാഥാര്‍ഥ്യബോധത്തോടെയാണു ലാല്‍ഗഡ്‌ ജനത പ്രക്ഷോഭം നയിക്കുന്നതെന്നു സൂക്ഷ്‌മമായി വീക്ഷിച്ചാല്‍ ബോധ്യമാവും. നിറതോക്കുമായി എത്തുന്ന പോലിസിനെയും സൈന്യത്തെയും എങ്ങനെ നേരിടുമെന്ന്‌ ഈ ലേഖകന്‍ കമ്മിറ്റി നേതാക്കളോട്‌ ചോദിച്ചിരുന്നു. അര്‍ഥംവച്ച ചിരിയായിരുന്നു മറുപടി. മൊബൈല്‍ ഫോണില്‍ അല്‍പ്പനേരം സംസാരിച്ചശേഷം സമീപപ്രദേശമായ മൗത്തലാ ചൗക്കിലേക്ക്‌ എന്നെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോവാന്‍ കൂടെയുണ്ടായിരുന്ന യുവാവിന്‌ അവര്‍ നിര്‍ദേശം നല്‍കി. അരമണിക്കൂര്‍ യാത്രയ്‌ക്കുശേഷം കണ്ടത്‌, ബി.എസ്‌.എഫ്‌ ജവാന്‍മാരെ നൂറുകണക്കിന്‌ ആദിവാസികള്‍ വളഞ്ഞുവച്ചിരിക്കുന്നതായിരുന്നു. ഒരുഭാഗത്ത്‌ എ.കെ 47 തോക്കുകള്‍, മറുഭാഗത്ത്‌ അമ്പും വില്ലും കോടാലികളും വടികളും. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ജവാന്‍മാരായിരുന്നു അവര്‍. എന്നാല്‍, മുന്‍കൂര്‍ അനുമതിയില്ലാതെ പ്രദേശത്ത്‌ പ്രവേശനമില്ലെന്നായിരുന്നു ആദിവാസികളുടെ വാദം.

വിരിഞ്ഞുനില്‍ക്കുന്ന മാറിടങ്ങള്‍ക്കു മുമ്പില്‍ യന്ത്രത്തോക്കുകള്‍ നിശ്ശബ്ദമാവുമെന്ന പാഠം പാവം ആദിവാസികളില്‍ നിന്നു വീണ്ടും പഠിക്കേണ്ടിവരുന്നത്‌ നാണക്കേടല്ലാതെ മറ്റെന്താണ്‌?

(അവസാനിച്ചു.)
 
സ്രോതസ്സ്‌: തേജസ്‌ 24 ജൂണ്‍ 2009 ബുധന്‍

ലാല്‍ഗഡ്‌: കഥയറിയാതെ ആട്ടംകാണുമ്പോള്‍

സി പി കരീം

മിഡ്‌നാപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു 42 കിലോമീറ്റര്‍ അകലെയുള്ള ലാല്‍ഗഡിലേക്ക്‌ ഇടുങ്ങിയ റോഡ്‌വഴി യാത്രചെയ്‌താല്‍ മാത്രം മതി, മേഖലയിലെ ലക്ഷക്കണക്കിനു വരുന്ന ആദിവാസികള്‍ അമ്പും വില്ലും കൈയിലേന്തിയതിന്റെ കാരണം മനസ്സിലാക്കാന്‍. ഇരുഭാഗത്തും വരണ്ടുണങ്ങിയ കൃഷിഭൂമി, മണ്ണു മെഴുകിയ കൊച്ചു കുടിലുകള്‍, കെട്ടിടമെന്നു പറയാവുന്ന എന്തെങ്കിലും കണ്ടാല്‍ അതു പോലിസ്‌ സ്‌റ്റേഷനോ സി.ആര്‍.പി.എഫ്‌ ക്യാംപോ ആവും. മുക്കാല്‍ മണിക്കൂര്‍ യാത്രയ്‌ക്കിടയില്‍ എതിരേ ഒന്നോ രണ്ടോ വാഹനങ്ങള്‍ വന്നാലായി. ടാര്‍ ചെയ്‌ത റോഡ്‌ പിറകട്ടയില്‍ പൊടുന്നനെ അവസാനിക്കുമ്പോഴേക്കും കാര്യങ്ങള്‍ ഏകദേശം പിടികിട്ടിക്കഴിഞ്ഞിരിക്കും.

സൈക്കിളും കാളവണ്ടിയും പ്രധാന വാഹനമായി ഉപയോഗിക്കുന്ന ആദിവാസികള്‍ക്കു യാത്ര ചെയ്യാനല്ല, പോലിസ്‌ വാഹനങ്ങള്‍ക്കു യഥേഷ്ടം കയറിയിറങ്ങാനാണ്‌ ഈ റോഡ്‌ നിര്‍മിച്ചിരിക്കുന്നതെന്ന്‌ നിങ്ങള്‍ക്ക്‌ ആരും പറഞ്ഞുതരേണ്ടിവരില്ല. റോഡിനേക്കാള്‍ പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ പലതും ഇവിടെയില്ലെന്നതാണു കാരണം. ജലസേചനസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കൊല്ലത്തിലൊരിക്കല്‍ മാത്രമാണ്‌ കൃഷി നടക്കുക. കുടിവെള്ളത്തിനു കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര. റോഡരികിലെ കുടിലുകളില്‍ മാത്രം വൈദ്യുതി. പ്രൈമറി സ്‌കൂളിലെത്താന്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കുന്ന കുട്ടികള്‍ കുറവല്ല. മഴക്കാലത്ത്‌ അമ്മമാരുടെ തോളിലേറിയാണ്‌ സ്‌കൂള്‍ യാത്ര. ലാല്‍ഗഡിനടുത്ത്‌ ഒരു പ്രാഥമികാരോഗ്യകേന്ദ്രമുണ്ടെങ്കിലും രോഗികള്‍ക്കു പകരം ഡോക്ടറാണ്‌ ഇവിടത്തെ അപൂര്‍വസന്ദര്‍ശകന്‍. മരുന്നുകളോ മറ്റു ചികില്‍സാ ഉപകരണങ്ങളോ കാണണമെങ്കില്‍ മിഡ്‌നാപ്പൂര്‍ പട്ടണത്തിലെത്തണം. രോഗം മൂര്‍ച്ഛിച്ചവരെയും പ്രസവവേദന തുടങ്ങിയവരെയും ആശുപത്രികളില്‍ എത്തിക്കേണ്ടിവരാറില്ല ഇവിടത്തുകാര്‍ക്ക്‌. കാരണം, വഴിയില്‍ വച്ചുതന്നെ മരണമോ ജനനമോ സംഭവിച്ചിരിക്കും.

എന്നാല്‍, ഇതൊക്കെയാണു ലാല്‍ഗഡുകാരെ തെരുവിലിറക്കിയതെന്നു കരുതിയാല്‍ തെറ്റി. കാടിന്റെ മക്കള്‍ക്കു ദാരിദ്ര്യവും കഷ്ടപ്പാടുമൊന്നും ആരും ശീലിപ്പിച്ചിട്ടു വേണ്ട. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിളവെടുപ്പു കഴിഞ്ഞാല്‍ പിന്നീട്‌ കുടുംബസമേതം ജോലിതേടി അയല്‍ജില്ലകളിലേക്കുള്ള യാത്രയാണ്‌. മാസങ്ങളോളം അവിടെ ജോലിചെയ്‌താല്‍ കിട്ടുന്ന ദിവസക്കൂലിയാവട്ടെ, ഭക്ഷണച്ചെലവടക്കം 50 രൂപ! ഇക്കാലത്തു കുട്ടികളുടെ പഠനം മുടങ്ങുന്നതൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. ഭക്ഷണം കഴിച്ചതിനുശേഷം മതി വിദ്യാഭ്യാസമെന്നാണ്‌ അവരുടെ എളിയ വാദം.

പ്രശ്‌നം പോലിസിന്റെയും അവരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ഹര്‍മദ്‌ വാഹിനിയെന്ന സായുധ സി.പി.എം ഗുണ്ടാസംഘത്തിന്റെയും വര്‍ഷങ്ങളായി തുടരുന്ന അതിക്രമങ്ങള്‍ തന്നെ. പോലിസ്‌ ജീപ്പുകളേക്കാള്‍ ഇവര്‍ക്കു പേടി മോട്ടോര്‍ബൈക്കുകളില്‍ കറങ്ങുന്ന ഹര്‍മദുകാരെയാണ്‌. ഛത്തീസ്‌ഗഡില്‍ മാവോവാദികളെ നേരിടാനെന്ന പേരില്‍ സര്‍ക്കാരുണ്ടാക്കിയ സല്‍വാജുദൂം കൊലയാളിസംഘങ്ങളുടെ തുടര്‍ച്ചയാണിവര്‍.

ഇവരുടെ അതിക്രമങ്ങള്‍ക്കെതിരേ ഒറ്റയ്‌ക്കും കൂട്ടായും ആദിവാസികള്‍ പ്രതിരോധം തീര്‍ത്തുതുടങ്ങിയപ്പോഴാണ്‌ കഴിഞ്ഞ നവംബര്‍ രണ്ടിന്‌ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ, കേന്ദ്രമന്ത്രി രാംവിലാസ്‌ പാസ്വാന്‍ തുടങ്ങിയവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കുഴിബോംബാക്രമണമുണ്ടായത്‌. ലാല്‍ഗഡില്‍ നിന്ന്‌ 50 കിലോമീറ്റര്‍ അകലെയുള്ള സാല്‍ബോനിയില്‍ വച്ചായിരുന്നു ഇത്‌. ജിന്‍ഡാല്‍ ഉരുക്കുനിര്‍മാണശാലയ്‌ക്കു തറക്കല്ലിട്ട്‌ തിരിച്ചുവരുകയായിരുന്നു മന്ത്രിസംഘം.

5000 ഏക്കര്‍ ഭൂമിയാണ്‌ ഈ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നത്‌. ഇതില്‍ 4500 ഏക്കര്‍ സര്‍ക്കാര്‍ നല്‍കിയതാണ്‌. 500 ഏക്കര്‍ ജിന്‍ഡാല്‍ നേരിട്ടുവാങ്ങി. ഭൂപരിഷ്‌കരണ പദ്ധതിപ്രകാരം ഭൂരഹിത കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യാനായി ഏറ്റെടുത്ത ഭൂമിയായിരുന്നു സര്‍ക്കാര്‍ നല്‍കിയ 4500 ഏക്കര്‍. കൊടുംവനപ്രദേശങ്ങളും ഇതില്‍പ്പെടും. ഉരുക്കുഫാക്ടറിക്ക്‌ വേണ്ടിയെന്നു പറഞ്ഞ്‌ ഏറ്റെടുത്ത ഭൂമിക്കാവട്ടെ, അവസാനനിമിഷം സെസ്‌ പദവിയും സര്‍ക്കാര്‍ നല്‍കി. കൃഷിഭൂമി നഷ്ടപ്പെടുന്നതിന്റെയും പിറന്ന മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടുന്നതിന്റെയും ജീവിതമാര്‍ഗം വഴിമുട്ടിയതിന്റെയും പ്രതിഷേധമായിരുന്നു സാല്‍ബോനിയില്‍ പൊട്ടിത്തെറിച്ചത്‌.

എന്നാല്‍, പ്രതികാരം തീര്‍ക്കാന്‍ പോലിസ്‌ നായാട്ടു തുടങ്ങിയത്‌ ലാല്‍ഗഡ്‌ മേഖലയിലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ ലാല്‍ഗഡിലെത്തിയ ഈ ലേഖകന്‍ ഏപ്രില്‍ 28ന്‌ നട്ടുച്ചയ്‌ക്ക്‌ റോഡില്‍ നിന്ന്‌ അല്‍പ്പം മാറി ഒരു മരച്ചുവട്ടില്‍ വിരിച്ച ടാര്‍പോളിന്‍ പായയിലിരുന്ന്‌ പോലിസ്‌ അതിക്രമത്തിനെതിരായ ജനകീയ കമ്മിറ്റിയുടെ നേതാക്കളുമായി സംസാരിക്കുമ്പോള്‍ ഇതിന്റെ കാരണമന്വേഷിച്ചിരുന്നു. സ്‌ഫോടനം നടന്ന സാല്‍ബോനി സി.പി.എമ്മിന്റെ കോട്ടയായതിനാല്‍ അവിടെ നിന്ന്‌ ആളുകളെ പിടികൂടാന്‍ പോലിസ്‌ തയ്യാറാവില്ലെന്നായിരുന്നു കമ്മിറ്റി പ്രസിഡന്റ്‌ ലാല്‍മോഹന്‍ ടുഡു ലാല്‍ഗഡിലെ പോലിസ്‌ വേട്ടയ്‌ക്കു കാരണമായി പറഞ്ഞത്‌.

അര്‍ധരാത്രി വീടുകളിലെത്തിയ പോലിസ്‌ സംഘം വാതിലുകള്‍ തുറക്കാന്‍ പോലും സമയം നല്‍കാതെ ചവിട്ടിപ്പൊളിച്ച്‌ അകത്തുകയറി സ്‌ത്രീകളും വൃദ്ധരുമടക്കമുള്ളവരെ പീഡിപ്പിച്ചു. യുവാക്കളെ പിടിച്ചുകൊണ്ടുപോയി. പ്രാദേശിക ഉല്‍സവം കഴിഞ്ഞു തിരിച്ചുവരുകയായിരുന്ന അബെന്‍ മുര്‍മു, ഗൗതം പാത്ര, ബുദ്ധദേവ്‌ പാത്ര എന്നീ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെയും പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്‌തുവെന്നായിരുന്നു ചുമത്തപ്പെട്ട കുറ്റം. ആറുമാസം ഗര്‍ഭിണിയായിരുന്ന കണ്ടാപഹാലിയിലെ ലക്ഷ്‌മിയുടെ ഗര്‍ഭം പോലിസ്‌ അതിക്രമത്തില്‍ അലസിപ്പോയി. തനിക്കു മരുന്നുവാങ്ങാനെത്തിയ ഭര്‍ത്താവ്‌ ദീപക്‌ പ്രതിഹാറിനെ പിടിച്ചുകൊണ്ടുപോവാനുള്ള പോലിസ്‌ ശ്രമത്തെ ചെറുത്തതായിരുന്നു മര്‍ദ്ദനത്തിനു കാരണം. ചിറ്റമണി മുര്‍മുവിന്‌ തോക്കുകൊണ്ടേറ്റ അടിയില്‍ വലതുകണ്ണിന്റെ കാഴ്‌ചപോയി.

ദേഹപരിശോധനയുടെ പേരില്‍ പോലിസ്‌ പെണ്‍കുട്ടികളുടെ മാനം കവര്‍ന്നതിന്റെയും പെണ്ണാണെന്നു തെളിയിക്കാന്‍ ജനനേന്ദ്രിയം കാണിച്ചുകൊടുക്കേണ്ടിവന്നതിന്റെയും കഥകള്‍ കഴിഞ്ഞയാഴ്‌ച സ്ഥലം സന്ദര്‍ശിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥിസംഘത്തോട്‌ ആദിവാസികള്‍ പറയുകയുണ്ടായി.

35 ഗ്രാമങ്ങളില്‍ പോലിസ്‌ തുടര്‍ന്ന അതിക്രമങ്ങള്‍ അവര്‍ക്കു താങ്ങാവുന്നതിലപ്പുറമായിരുന്നു. അങ്ങനെയാണു ജനകീയ കമ്മിറ്റി പിറവിയെടുക്കുന്നത്‌. നവംബര്‍ ആറിന്‌ ഒത്തുകൂടിയ ആദിവാസികള്‍ ലാല്‍ഗഡ്‌ പോലിസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. അവര്‍ പോലിസുകാരെ സ്‌റ്റേഷനകത്താക്കി പൂട്ടിയിട്ടു. വൈദ്യുതിബന്ധം വിച്ഛേദിച്ചു.

അടുത്ത ദിവസം വന്‍പ്രക്ഷോഭമായി അതു മാറുന്നതാണ്‌ കണ്ടത്‌. നവംബര്‍ ഏഴിന്‌ സി.പി.എം സംസ്ഥാനത്ത്‌ ബോള്‍ഷെവിക്‌ വിപ്ലവത്തിന്റെ വാര്‍ഷികമാഘോഷിക്കുമ്പോള്‍ പാരമ്പര്യ ആയുധങ്ങളേന്തിയ ലാല്‍ഗഡിലെ ആയിരക്കണക്കിനു സാന്താള്‍ ആദിവാസികള്‍ തെരുവിലിറങ്ങി റോഡുകള്‍ ഉപരോധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ അറസ്‌റ്റിലായവരെ വിട്ടയക്കാന്‍ പോലിസ്‌ നിര്‍ബന്ധിതരായി.
(അവസാനിക്കുന്നില്ല.)

സ്രോതസ്സ്‌: തേജസ്‌ 23 ജൂണ്‍ 2009 ചൊവ്വ

Sunday, June 21, 2009

എന്‍.എസ്‌.എസിന്റെ അഹന്ത പൊറുപ്പിക്കാനാവാത്തത്‌: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്‌: കേരളത്തില്‍ നിന്നുള്ള എം.പിമാരെ സംസ്ഥാനത്തെ എല്ലാ സമുദായക്കാരും വോട്ട്‌ ചെയ്‌തു ജയിപ്പിച്ചതാണെന്നും അതിനാല്‍ത്തന്നെ കേന്ദ്രമന്ത്രിമാരെ തീരുമാനിക്കാനുള്ള അധികാരം എന്‍.എസ്‌.എസിനാണെന്ന രീതിയിലുള്ള സെക്രട്ടറി നാരായണപ്പണിക്കരുടെ അഹന്ത വച്ചുപൊറുപ്പിക്കാനാകുന്നതല്ലെന്നും പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ്‌ ഫൈസി പ്രസ്‌താവിച്ചു.

ഇത്തരം മേനിപറച്ചിലും വികാരപ്രകടനങ്ങളും വിനാശകരമായ സാമുദായിക ധ്രുവീകരണത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ.

അരനൂറ്റാണ്ടു മുമ്പുള്ള കേരളവും കേരളീയരുമല്ല ഇന്നുള്ളതെന്ന്‌ പണിക്കര്‍ മനസ്സിലാക്കണം. നായര്‍ പറയുന്നത്‌ നമ്പൂതിരിക്കു പ്രമാണമെന്ന ഫ്യൂഡല്‍ പഴമൊഴിയല്ല, ആധുനിക ജനാധിപത്യബോധമാണ്‌ ഇന്നു രാഷ്ട്രീയ-ഭരണവ്യവസ്ഥകളെ നിര്‍ണയിക്കുന്നത്‌.

സമ്മര്‍ദ്ദ രാഷ്ട്രീയവും കുടിലതന്ത്രങ്ങളും കൊണ്ട്‌ സെക്രട്ടേറിയറ്റില്‍ കേരളപ്പിറവി മുതലേ പിടിമുറുക്കിയ നായര്‍ സമുദായത്തിന്‌ കേന്ദ്രഭരണത്തിലും ആധിപത്യം വേണമെന്ന മോഹം അതിരുകടന്നതാണ്‌.

കേരള ജനസംഖ്യയിലെ പത്തിലൊന്നില്‍ താഴെ വരുന്ന നായര്‍ സമുദായത്തിനു തന്നെയാവണം സമസ്‌താധികാരങ്ങളുമെന്ന ഫ്യൂഡല്‍ മനോഭാവം സംസ്ഥാനത്തിന്റെ ബഹുസ്വരതയ്‌ക്കും നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ ഉയിരെടുത്ത ജനാധിപത്യമൂല്യങ്ങള്‍ക്കും എതിരാണെന്നും ഫൈസി പറഞ്ഞു.